നമ്മുടെ മാധ്യമങ്ങള്‍ വാര്‍ത്തകളെ എങ്ങിനെ കാണുന്നു, ഓരോരുത്തരുടെയും കാഴ്ചപ്പാടുകള്‍ അവരവരുടെ വരികളില്‍ ..... പ്രാദേശികം ...

Saturday, May 26, 2012

കൊല്ലേണ്ടവരെ കൊന്ന് ശീലമുണ്ട്: എം.എം മണി

തൊടുപുഴ: രാഷ്ട്രീയ പ്രതിയോഗികളെ കൈകാര്യം ചെയ്തും വകവരുത്തിയും സി.പി.എമ്മിന് ശീലമുണ്ടെന്ന് പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി. കൊല്ലേണ്ടവരെ കൊല്ലുക തന്നെ ചെയ്യും. ഇനിയും കൊല്ലും. പീരുമേട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന അയ്യപ്പദാസിനെ കൊലപ്പെടുത്തിയ ബാലന്റെ കൊല ഉദാഹരണം. ഞങ്ങളുടെ അയ്യപ്പദാസ്. ഏരിയ കമ്മിറ്റി അംഗം പാവം കല്യാണം പോലും കഴിച്ചിട്ടില്ല. ഈ ഉമ്മന്‍ ചാണ്ടിയുടേയും പി.ടി തോമസിന്റെയും ആളുകള്‍ ചേര്‍ന്ന് വെട്ടിവെട്ടിക്കൊന്നു. അതിന് മറുപടി കൊടുത്തില്ലേ

ശാന്തന്‍പാറയില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയാറാക്കിയാണ് വകവരുത്തിയത്. വെടിവെച്ചും തല്ലിയും കുത്തിയും കൊന്നു. ആദ്യത്തവനെ വെടിവെച്ചുകൊന്നു. ഒരാളെ തല്ലിക്കൊന്നു. മറ്റൊരുത്തനെ കുത്തിക്കൊന്നു. അതോടെ കോണ്‍ഗ്രസുകാര്‍ അവിടെനിന്ന് ഖദറും വിട്ട് ഊളയിട്ടു. സഖാക്കളെ കൊന്ന എല്ലാവരോടും പ്രതികാരം ചെയ്യാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്കുകൊട്ടി പേടിപ്പിക്കേണ്ട എന്ന് പറയുന്നതുപോലെ ഞങ്ങളെ പേടിപ്പിക്കാന്‍ നോക്കേണ്ട. തൊടുപുഴയില്‍ പൊതുചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു മണിയുടെ വിവാദ പരാമര്‍ശങ്ങള്‍. കൊന്നാല്‍ കൊന്നെന്ന് പറയാന്‍ പാര്‍ട്ടിക്ക് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് ചൂണ്ടിക്കാട്ടി കേരളത്തില്‍ ഇത് ആദ്യത്തെ കൊലയൊന്നുമല്ലല്ലോ എന്ന് മണി പറഞ്ഞു. ടി.പി ചന്ദ്രശേഖരന്‍ ഉത്തമനായ കമ്യൂണിസ്റ്റാണെന്ന് വി.എസ് പറഞ്ഞത് ശരിയായില്ല. ചന്ദ്രശേഖരന്റെ സംസ്‌കാര ചടങ്ങില്‍ വി.എസ് പങ്കെടുത്തത് ശരിയല്ല. പാര്‍ട്ടിയെ പൊളിക്കാന്‍ നടക്കുന്നവര്‍ എങ്ങനെ ഉത്തമനായ കമ്യൂണിസ്റ്റാകും-അദ്ദേഹം ചോദിച്ചു.

ടി.പി വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല. വി.എസ് തിരുത്താത്ത തെറ്റാണ്. കേന്ദ്രനേതൃത്വത്തിന് വി.എസ് അയച്ചുവെന്ന് പറയുന്ന വ്യാജ കത്തിനെ തിരുത്താന്‍ അദ്ദേഹം തയാറായില്ല. വി.എസ് സി.പി.എം വിട്ട് വരണമെന്ന് രമേശ് ചെന്നിത്തലയും കെ.എം മാണിയും സ്വാഗതം ചെയ്യുന്നു. വി.എസ് ഇതിനോട് പ്രതികരിക്കാത്തതും തെറ്റ്. ഗാന്ധിയെക്കാള്‍ വലിയ മഹാനായി ടി.പിയെ സി.പി.ഐ അടക്കമുള്ളവര്‍ കാണുന്നു.

രാഷ്ട്രീയ പ്രതിയോഗികളെ ആശയപരമായിട്ടാണ് സി.പി.എം നേരിടാറുള്ളതെന്ന് പ്രകാശ് കാരാട്ട് അടക്കമുള്ളവര്‍ ആവര്‍ത്തിക്കുമ്പോഴാണ് പാര്‍ട്ടിയുടെ ഒരു ജില്ലാ സെക്രട്ടറി തന്നെ പ്രതിയോഗികളെ വകവരുത്തി ശീലമുണ്ടെന്ന് പരസ്യമായി പറയുന്നത്

No comments:

Post a Comment